പ്രസ്താവന: ഞങ്ങൾ മുസ്ലീം സഹോദരങ്ങളോട് ഐക്യദാർഢ്യപ്പെടുന്നു.
ഹിന്ദുക്കൾ എന്ന നിലയിൽ, എല്ലാ ജീവജാലങ്ങളിലും ഈശ്വരൻ തുല്യമായി വസിക്കുന്നു എന്ന് നാം തിരിച്ചറിയുന്നവരാകുന്നു. ഈ തിരിച്ചറിവിനു നാം എല്ലാവരുടെയും മഹത്വം ഉൾക്കൊള്ളുകയും അഹിംസയിലും കരുണയിലും അധിഷ്ഠിതമായി അവരോട് വർത്തിക്കുകയും വേണം.
ഖേദകരമെന്നു പറയട്ടെ, നമ്മുടെ വിശ്വാസത്തിന്റെ പേരിൽ ഇന്ത്യയിൽ നമ്മുടെ മുസ്ലീം സഹോദരങ്ങൾക്ക് നേരെ വർദ്ധിച്ചുവരുന്ന അക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ കത്ത് എഴുതുന്നത്.
മറ്റ് മതങ്ങളിലെ പൗരന്മാരെ, അവരുടെ വിശ്വാസ സംഹിതയിൽ അന്തർലീനമായ വൈദേശികതയെ മുൻനിർത്തി ഒരു പൗരന്റെ മൗലിക അവകാശങ്ങൾ മുഴുവൻ ആസ്വദിക്കാൻ യോഗ്യതയില്ലാത്തവരായി കാണുന്ന, ഒരു നൂറ്റാണ്ട് പഴക്കമുള്ള ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രമായ "ഹിന്ദുത്വ"യെ "വസുദൈവ കുടുംബകം" എന്ന വിഖ്യാതമായ ഹൈന്ദവ പാരമ്പര്യങ്ങളുടെ പ്രതിനിധികൾ എന്ന നിലയിൽ, ഇന്ന് ഇന്ത്യയിലും വിദേശത്തുമുള്ള ഹിന്ദു നേതാക്കൾ പരസ്യമായി സ്വീകരിക്കുന്നത് കാണുന്നതിൽ ഞങ്ങൾ വളരെയധികം നിരാശരാണ്.
2021 ഡിസംബറിൽ ദശലക്ഷക്കണക്കിന് ഇന്ത്യൻ മുസ്‌ലിംകൾക്കെതിരെ വംശഹത്യ നടത്താൻ ആഹ്വാനം ചെയ്യുന്ന കാവി വസ്ത്രധാരികളായ സന്യാസികളുടെയും സാധ്വികളുടെയും സ്വാമിമാരുടെയും ചിത്രങ്ങളും വീഡിയോകളും നമുക്ക് അവഗണിക്കാൻ കഴിയാത്ത ഒരു ഭീകര കാഴ്ചയാണ്. ഹരിദ്വാറിലെ കുപ്രസിദ്ധമായ "ധർമ്മ സൻസദ്" മുതൽ, ഏതാനും ചില കോളേജ് വിദ്യാർത്ഥികൾ സൃഷ്ടിച്ച ഒരു ആപ്പിൽ മുസ്ലീം സ്ത്രീകളെ "ലേലം" വയ്ക്കുന്നതും, കർണാടകയിൽ ഹിജാബ് ധരിച്ച മുസ്ലീം പെൺകുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള അവകാശം നിഷേധിക്കുന്നതും നമ്മൾ കണ്ടു.
നാം, ലോകമെമ്പാടുമുള്ള ഹിന്ദുക്കൾ, നമ്മുടെ മൗനം വെടിഞ്ഞ് നമ്മുടെ പാരമ്പര്യത്തിന്റെ ആഴമേറിയ അധ്യാപനങ്ങളെ ലംഘിക്കുന്ന ഈ വിദ്വേഷ പ്രചരണങ്ങൾക്കെതിരെ ശബ്ദമുയർത്തേണ്ട സമയം വളരെയേറേ അതിക്രമിച്ചിരിക്കുന്നു.
ചിലർ ചിന്തിച്ചേക്കാം: മറ്റു രാജ്യങ്ങളിൽ ഹിന്ദുക്കൾ ആക്രമിക്കപ്പെടുന്നുവെന്ന് അറിയുമ്പോൾ നമ്മൾ എന്തിനാണ് ഇന്ത്യൻ മുസ്ലീങ്ങളെക്കുറിച്ച് സംസാരിക്കുന്നത്? ഞങ്ങളുടെ ഉത്തരം വ്യക്തമാണ്: ദക്ഷിണേഷ്യയിലുടനീളമുള്ള മതപരമായ അക്രമങ്ങളുടെ ശൃംഖല തകർക്കാനും അതുവഴി പുരോഗതി പ്രാപിക്കാനും അന്തസ്സോടെ ജീവിക്കാനുമുള്ള വ്യക്തികളുടെ അവകാശത്തിനായി പരസ്പരം നിലകൊള്ളുക എന്നതാണ് നമുക്ക് ചെയ്യാൻ കഴിയുന്ന ഒരേയൊരു
കാര്യം. അതേസമയം, പാകിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ ഹിന്ദുക്കൾക്കും മറ്റ് ന്യൂനപക്ഷങ്ങൾക്കുമെതിരായ അക്രമങ്ങൾ ഇന്ത്യയിലെ മുസ്ലീങ്ങൾക്കും മറ്റ് ന്യൂനപക്ഷങ്ങൾക്കും എതിരായ അക്രമങ്ങളെ ഒരു തരത്തിലും ന്യായീകരിക്കാവുന്നതല്ല.
ഈ കത്തിൽ ഒപ്പിടുന്നതിലൂടെ, ഞങ്ങൾ പ്രതിജ്ഞ ചെയ്യുന്നു:
- മുസ്ലീം വിരുദ്ധ വാക്കുകളും പ്രവൃത്തികളും നമ്മുടെ സമൂഹത്തിൽ പ്രത്യക്ഷപ്പെടുമ്പോഴെല്ലാം അതിനെതിരെ സംസാരിക്കുമെന്നും;
- നമ്മുടെ സമൂഹത്തിലെ മുസ്ലീം അയൽക്കാരുമായും നേതാക്കളുമായും സ്ഥാപനങ്ങളുമായും ആരോഗ്യകരമായ ബന്ധം കെട്ടിപ്പടുക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും;
- മതപരമായ പശ്ചാത്തലം യാതൊന്നും പരിഗണിക്കാതെ, നമ്മുടെ ക്ഷേത്രങ്ങളും വീടുകളും എല്ലാവർക്കും തുറന്നിടുമെന്നും;
- മതപരമായ ദേശീയത, ജാതീയത, മറ്റ് സമുദായങ്ങളിലെ നമ്മുടെ സഹോദരീസഹോദരന്മാരോടുള്ള വെറുപ്പ് എന്നിവയെ നിരാകരിക്കുന്നതിന് നമ്മുടെ ഉന്നതമായ പാരമ്പര്യങ്ങളുടെ ആത്മാവായ മതസ്വാതന്ത്ര്യത്തിന്റെയും സാമൂഹിക നീതിയുടെയും അധ്യാപനങ്ങളിലൂന്നി പ്രവർത്തിക്കുമെന്നും ഞാൻ ഇതിനാൽ പ്രതിജ്ഞ ചെയ്യുന്നു.
ഓം ശാന്തി, ശാന്തി, ശാന്തി.